Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

ഗാന്ധിജിയെ കാണാന്‍ വാതുവെച്ചു ; പിന്നെ ഗാന്ധിജിയുടെ സ്വന്തക്കാരനായി

ഗാന്ധിജിയെ അടുത്തു നിന്ന് കാണുമെന്ന് വാതുവെച്ച് പിന്നെ ഗാന്ധിജിയോപ്പം ജീവിക്കാന്‍ സൗഭാഗ്യം  ലഭിച്ച തലശ്ശേരിക്കാരനായ മലയാളിയാണ് 2012 സപ്തംബര്‍ രണ്ടിന് കോഴിക്കോട് അന്തരിച്ച 93 കാരനായ സ്വാതന്ത്ര്യ സമരസേനാനി എം. പി. രാമചന്ദ്രന്‍ എന്ന രാമചന്ദ്രന്‍മാഷ്. വ്യോമസേനയില്‍  ജോലിചെയ്യുന്ന കാലത്ത് സുഹൃത്തുക്കളുമായി നടത്തിയ വാതുവെപ്പാണ് ഗാന്ധിജിയെ കാണാനും , പിന്നീട് നാലുമാസത്തോളം സഹായിയായി നില്‍ക്കാനും ശിഷ്യനാവനും പ്രേരണയായത്.
      എം. പി. രാമചന്ദ്രന്‍ ഗാന്ധിജിയേയും, കുട്ടനാട്ടുകാരന്‍ വാമ്പല്ലൂര്‍ ജോസഫ് ചാക്കോ നെഹറുവിനെയും, കരുനാഗപ്പള്ളിക്കാരന്‍ ഖാദര്‍ മുഹമ്മദാലിജിന്നയേയും കാണുമെന്നായിരുന്നു വാതുവെപ്പ് . അതില്‍ രാമചന്ദ്രന്‍ മാത്രമാണ് വിജയിച്ചത്.  ഹിന്ദു- മുസ്ലീം കലാപത്തിനറുതി വരുത്താന്‍ ഗാന്ധിജി നവഖലിയില്‍ കാല്‍നടയാത്ര ചെയ്യുന്ന കാലത്താണ് രാമചന്ദ്രന്‍ ഗാന്ധിജിയോടൊപ്പം ചേരുന്നത്. അന്ന് ഗാന്ധിജിയോടൊപ്പം പ്രധാന സഹായികളായിട്ടുണ്ടണ്ടായിരുന്നത് കല്‍ക്കത്ത സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവനായിരുന്ന നിര്‍മ്മല്‍കുമാര്‍ ബോസും മലയാളിയായ പരശുറാമുമാണ്.
      ഗാന്ധിജിക്ക്  ഇഷ്ട ഭക്ഷണം ഉണ്ടാക്കികൊടുക്കാനും, കുളിക്കാനുള്ള വെള്ളം ചൂടാക്കാനും ഗാന്ധിജി ഏല്‍പിച്ചതും രാമചന്ദ്രനെയാണ്. ചിലദിവസങ്ങളില്‍ പത്രം വായിച്ചു കൊടുക്കുന്നതും രാമചന്ദ്രനായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കാനായി ഒരു ഫേബര്‍ലൂബ വാച്ചും  ഗാന്ധിജി നല്‍കിയിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കുന്നതോടെ ഗാന്ധിജിയുടെ ഒരു ദിവസത്തിന് തുടക്കമാവും. ആദ്യം ചൂട് വെള്ളത്തില്‍ കുളി . രണ്ട് സ്പൂണ്‍ തേന്‍ ഒഴിച്ച ജ്യൂസ് .പിന്നെ പ്രാര്‍ത്ഥന. പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ യാത്രകള്‍ ആരംഭിക്കും.ഇതാണ് ഗാന്ധിജിയുടെ ദിനചര്യ.
     തലശ്ശേരി വയലളം മാടപ്പീടികയ്ക്ക് സമീപത്തെ മാണിക്കോത്ത് തറവാട്ടില്‍ എം. പി. കൃഷ്ണന്റെയും, നാണിയുടെയും മകനായി 1919ല്‍ ജനിച്ച രാമചന്ദ്രന്‍ മദ്രാസ് കൃസ്ത്യന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും, ബിരുദാനന്തരബിരുദവും നേടിയ ശേഷം മദ്രാസ് ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്റ് ഓഫീസറായി  ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്ന് ഒളിച്ചോടി റോയല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നു. അവിടെ കലാപം നയിച്ചതിന്റെ പേരില്‍ പുറത്തുപോകേണ്ടണ്ടി വന്നു. തോമസ് എന്ന വ്യാജപ്പേരില്‍ അംബാല എയര്‍ഫോസില്‍ ചേര്‍ന്നു. അവിടെയും ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ചതിന്റെ പേരില്‍  പുറത്താക്കി.അപ്പോഴാണ് ഗാന്ധിയുടെ കൂടെ ചേരുന്നത്. നാല് മാസത്തിന് ശേഷം അവിടെ നിന്നും മടങ്ങി. പിന്നീട് ഗാന്ധിജിയുടെ  ഉപദേശപ്രകാരം ഭൂട്ടാനിലെ തിമ്പുവില്‍ കായികാദ്ധ്യാപകനായി  ചേര്‍ന്നു.
     അമ്പതുകളിലും, 1964 മുതല്‍ 74 വരെയും തലശ്ശേരി കതിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ കായികാദ്ധ്യാപകനായി  പ്രവര്‍ത്തിച്ചു. . 1970-71 കാലഘട്ടത്തില്‍  സ്‌കൂളിനിന്ന് അവധിയെടുത്ത്  'മാതൃഭൂമി'യുടെ സഹകരണത്തോടെ ഇന്ത്യയിലും, നേപ്പാളിലുമായി സൈക്കിള്‍ യാത്ര നടത്തി. അക്കാലത്ത് രാമചന്ദ്രന്‍ വാര്‍ത്തകളിലും നിറഞ്ഞു  നിന്നു.കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രക്ക്  മുഴപ്പിലങ്ങാട് സ്വീകരണം നല്‍കിയപ്പോള്‍ കതിരൂര്‍ സ്‌കൂളിലെ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനും,  സ്വാതന്ത്ര്യ സമര സേനാനി വൈ .എ. ചാത്തുക്കുട്ടി മാസ്റ്റരുടെ മകനുമായ കതിരൂര്‍ തേജസില്‍ എ. ജതീന്ദ്രനാഥ് ദാസ് പങ്കെടുത്തതായി ജതീന്ദ്രനാഥ് ദാസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെന്ന നിലയിലാണ് ജതീന്ദ്രനാഥ് ദാസിനെ രാമചന്ദ്രന്‍ പ്രത്യേകം ക്ഷണിച്ചത്.
      കായികാദ്ധ്യാപകനാണെങ്കിലും ഹൈസ്‌കൂളില്‍ ഇംഗ്ലീഷാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പഠിപ്പിക്കാറെന്ന് ശിഷ്യനും, ട്രഷറിയിലെ റിട്ട.ഉദ്യോഗസ്ഥനുമായ ടി. വി. വിജയഭാനു പറഞ്ഞു. മാഷ് പഠിപ്പിച്ച ഇംഗ്ലീഷ് പാഠഭാഗം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്ണ്ട. അത്രമേല്‍ മികച്ചതായിരുന്നു ഓരോ ക്ലാസുകളും. വിദേശ ഇംഗ്ലീഷ് സാഹിത്യങ്ങളെക്കുറിച്ചും ക്ലാസില്‍ പ്രതിപാദിക്കുമായിരുന്നു. കൂടാതെ പരന്ന വായനയും തന്റെ ഗുരുനാഥനുള്ളതായി വിജയഭാനു ഓര്‍ക്കുന്നു.
       കതിരൂരില്‍ താമസിക്കുന്ന കാലത്തു വിദേശ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവത്തകര്‍ രാമചന്ദ്രനെ കാണാന്‍ കതിരൂരില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. 17 വര്‍ഷം മുന്‍പ് കുറച്ചുകാലം  കതിരൂരില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു.  പിന്നെ അതും ഒഴിവാക്കി കോഴിക്കോട് കോട്ടൂളി മാങ്ങാട്ടുവയല്‍ ചിത്തിരയില്‍ 15 വര്‍ഷമായി ഇളയ മകന്‍ ജയരാജിനോടൊപ്പമാണ് താമസം. രാമചന്ദ്രന്റെ ഭാര്യ പരേതയായ മാധവി കതിരൂര്‍ സ്വദേശിനിയും, കതിരൂര്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപികയും ആയിരുന്നു. 

(4/8/2012 ന്റെ  മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണീ വാര്‍ത്ത ) 
       

2 അഭിപ്രായങ്ങൾ: