Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഡിസംബർ 11, 2014

Indulekha 125 years

 'ഇന്ദുലേഖ' യ്ക്ക് വയസ്സ് 125
 'സാധാരണ ഈ കാലങ്ങളില്‍ നടക്കുന്നമാതിരിയുള്ള സംഗതികളെ മാത്രം കാണിച്ചും ആശ്ചര്യകരമായ യാതൊരു അവസ്ഥകളേയും കാണിക്കാതെയും ഒരു കഥ എഴുതിയാല്‍ അതു എങ്ങിനെ ആളുകള്‍ക്കു രസിക്കും എന്നു ഈ പുസ്തകം എഴുതുന്ന കാലത്തു മറ്റുചിലര്‍ എന്നോടു ചോദിച്ചിട്ടുണ്ട്.  അതിനു ഞാന്‍ അവരോടു മറുവടി പറഞ്ഞതു  'എണ്ണച്ചായ ചിത്രങ്ങള്‍ യൂറോപ്പില്‍ എഴുതുന്നമാതിരി ഈ ദിക്കില്‍ കണ്ടു രസിച്ചു തുടങ്ങിയതിനുമുമ്പു , ഉണ്ടാവാന്‍ പാടില്ലാത്തവിധമുള്ള ആകൃതിയില്‍ എഴുതീട്ടുള്ള നരസിംഹമൂര്‍ത്തിയുടെ ചിത്രം, വേട്ടയ്‌ക്കൊരുമകന്റെ ചിത്രം, ചില വ്യാളമുഖചിത്രം, ശ്രീകൃഷ്ണന്‍ സാധാരണ രണ്ടുകാല്‍ ഉള്ളവര്‍ക്കു നില്‍ക്കാന്‍ ഒരുവിധവും പാടില്ലാത്തവിധം കാല്‍ പിണച്ചുവെച്ചു ഓടക്കുഴല്‍ ഊതുന്ന മാതിരി കാണിക്കുന്ന ചിത്രം, വലിയ ഫണമുള്ള അനന്തന്റെ ചിത്രം, വലിയ രാക്ഷസന്മാരുടെ ചിത്രം ഇതുകളെ നിഴലും വെളിച്ചവും നിംനോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയില്‍ രൂക്ഷങ്ങളായ ചായങ്ങള്‍കൊണ്ടു് എഴുതിയതു കണ്ടു രസിച്ചു് ആവക എഴുത്തുകാര്‍ക്കു പലവിധ സമ്മാനങ്ങള്‍ കൊടുത്തു വന്നിരുന്ന പലര്‍ക്കും ഇപ്പോള്‍ അതുകളില്‍ വിരക്തിവന്നു മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങള്‍ കാണിക്കുന്ന എണ്ണച്ചായചിത്രം, വെള്ളച്ചായചിത്രം ഇതുകളെക്കുറിച്ചു കൌതുകപ്പെട്ടു് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങള്‍ക്കു് ചിത്രങ്ങള്‍ ഒത്തുവരുന്നുവോ അത്രണ്ടു ആ ചിത്രകര്‍ത്താക്കന്മാരെ ബഹുമാനിച്ചു വരുന്നതു കാണുന്നില്ലയോ, അതുപ്രകാരംതന്നെ കഥകള്‍ സ്വാഭാവികമായി ഉണ്ടാവാന്‍ പാടുള്ള വൃത്താന്തങ്ങളെക്കൊണ്ടുതന്നെ ഭംഗിയായി ചമച്ചാല്‍ കാലക്രമേണ ആവക കഥകളെ അസംഭവ്യസംഗതികളെക്കൊണ്ടു ചമയ്ക്കപ്പെട്ട പഴയ കഥകളെക്കാള്‍ രുചിക്കുമെന്നാകുന്നു. എന്നാല്‍ ഞാന്‍ എഴുതിയ ഈ കഥ ഭംഗിയായിട്ടുണ്ടെന്നു ലേശംപോലും എനിക്കു വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാസം എനിക്കു വന്നിട്ടുണ്ടെന്നു മേല്‍പറഞ്ഞ സംഗതികളാല്‍ എന്റെ വായനക്കാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതു എനിക്കു പരമസങ്കടമാണു. ഈമാതിരി കഥകള്‍ ഭംഗിയായി എഴുതുവാന്‍ യോഗ്യതയുള്ളവര്‍ ശ്രദ്ധവെച്ചു എഴുതിയാല്‍ വായിപ്പാന്‍ ആളുകള്‍ക്കു രുചി ഉണ്ടാവുമെന്നാണു ഞാന്‍ പറയുന്നതിന്റെ സാരം. ഈ പുസ്തകം എഴുതീട്ടുള്ളതു ഞാന്‍ വീട്ടില്‍ സാധാരണ സംസാരിക്കുന്ന മലയാളഭാഷയില്‍ ആകുന്നു.' ഇത് മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ 1889 ഡിസംബര്‍ 9നു ഒന്നാം പതിപ്പിന്റെ അവതാരികയില്‍ ഒ.ചന്തുമേനോന്‍ എഴുതിയതാണ്.1889ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്.നേരെ പറഞ്ഞാല്‍ ഇന്ദുലേഖ പുറത്തിറങ്ങിയിട്ട ഒന്നേകാല്‍ നൂറ്റാണ്ടായി. 
       മലയാളത്തിലെ ആധുനിക നോവലുകളേപ്പോലും വലിയ അളവില്‍ സ്വാധീനിച്ച ഒരു കൃതികൂടിയാണ് ഇന്ദുലേഖ.  നായര്‍-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയത്തിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.. അതിലൂടെ മലയാളിയെ വിമോചിപ്പിക്കുക കൂടിയാണ് ചന്തുമേനോന്‍ ചെയ്തത്.സത്രീ വിമോചനത്തിന്റെ ആദ്യ വെടി പൊട്ടിച്ചതും ഇന്ദുലേഖയിലൂടെ ചന്തുമേനോനാണ്.
     സൂര്യനമ്പൂതിരിപ്പാടിന്റെ നേര്‍ക്ക് നേര്‍നിന്ന് ഞാന്‍ എന്ന്  പറയാന്‍ ധൈര്യം കാണിച്ച വനിതയാണ് ഇന്ദുലേഖ. സ്ത്രീ പുരുഷ സമത്വം എവിടെയെന്നാണ് ഇന്ദുലേഖയിലൂടെ ജഡ്ജി കൂടിയായ ചന്തുമേനോന്‍ ചോദിച്ചത്. മലയാളിയോട് പുതിയ കാലത്തെക്കുറിച്ച സംസാരച്ച കഥയാണ്.അതായത് പുതിയ കാഴ്ചപ്പാടുകളിലും വായിക്കപ്പെടാന്‍ പാകത്തിലാണ്  ഇന്ദുലേഖ. എന്ന മലയാളിത്തനിമ നിറഞ്ഞ നോവല്‍.
     ഇന്ദുലേഖയെ വളരെ ആഴത്തില്‍ പഠിക്കുകയും അതിന്റെ  പുറത്തിറങ്ങിയ രണ്ടാം പതിപ്പ് കണ്ടെത്തുകയും ചെയ്ത പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്‍ പറയുന്നതിങ്ങനെ : തലശ്ശേരിയില്‍ ജനിച്ച് പരപ്പനങ്ങടിയില്‍ വെച്ച് പുസ്തകം എഴുതിയ, കോഴിക്കോട് വെച്ച് മരിച്ച മഹാനാണ് ചന്തുമേനോന്‍.125 വര്‍ഷമായിട്ടും അദ്ദേഹത്തിന് തലശ്ശേരിയില്‍ ഒരു സ്മാരകമോ, പ്രതിമയോ സ്ഥാപിക്കാത്തത് തികഞ്ഞ അവഹേളനമാണ്. ചുംബിക്കുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കരുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്തിയ ആദ്യ പുരുഷനാണ് ചന്തുമേനോന്‍.125 വര്‍ഷം മുന്നെ ഇന്ദുലേഖ മാധവന്റെ ചുണ്ടില്‍ ചുംബിക്കുന്ന രംഗം മനോഹരമായി ചന്തുമേനോന്‍ വര്‍ണ്ണിക്കുന്നുണ്ട്. തികച്ചും വിപ്ലവകരമാണത്.ചുംബിക്കുന്നത് തടയുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. പ്രേമം എന്ന ആധുനികമായ വികാരം  നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇന്ദുലേഖയിലൂടെയാണ്.
     കഴിഞ്ഞ 65 വര്‍ഷമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരസംബന്ധമാണ് ഇന്ദുലേഖ ആദ്യത്തെ ലക്ഷണമൊത്ത നോവലാണെന്നത്. ഇത് വളരെ മോശപ്പെട്ട സങ്കല്പമാണ്. 1936ല്‍ എം.പി.പോള്‍ എഴുതിവെച്ചതാണിത്. അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ലക്ഷണംകെട്ട നോവല്‍ എന്നൊന്നുണ്ടോ?, എല്ലാവരും പറയുന്നു ആദ്യത്തെ നോവല്‍ കുന്ദലതയാണെന്ന്.എന്നാല്‍ കുന്ദലത നോവലല്ല.അത് റൊമാന്‍സ് എന്ന വീരകഥയാണ്.അതിന് കേരളവുമായി ഒരു ബന്ധവുമില്ല. അതൊരു കഥമാത്രമാണ്. എന്നാല്‍ ഇന്ദുലേഖ വെറുമൊരു നോവലല്ല. പ്രേമകഥയോ അല്ല. അത് ആദ്യമായി മലയാളിയോട് പുതിയകാലത്തെക്കുറിച്ച് സംസാരിച്ചു. 
     1896ല്‍ കുറച്ച് തിരുത്തലുകളോടെ രണ്ടാം പതിപ്പ് ഇറങ്ങി. 1899 സപ്തംബര്‍ 10 ന് ചന്തുമേനോന്‍ മരിച്ചു.  ഓരോ പ്രസാധകരും പ്രസിദ്ധീകരിക്കുമ്പോള്‍ പലപ്പോഴായി പലഭാഗങ്ങളിലും അറിഞ്ഞോ അറിയാതെയോ മാറ്റം വരുത്തി അങ്ങെനെ  മുപ്പത് ശതമാനത്തോളം വെട്ടിമുറിക്കപ്പെട്ട ഇന്ദുലേഖയാണ് പലരും വായിച്ചിട്ടുള്ളത്. വലിയ നിരൂപകരായ മുണ്ടശ്ശേരിയും, മാരാരും, എം.എന്‍ വിജയനും യഥാര്‍ത്ഥ ഇന്ദുലേഖ വായിച്ചിട്ടില്ല.വികലമായ പതിപ്പുകളാണ് പ്രസാധകര്‍ ഇന്നും പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. മാധവന്‍ ഇന്ദുലേഖയെയല്ല വിവാഹം ചെയ്തത്. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്യുകയാണ് ചെയ്തത്. അങ്ങനെയാണ് ചന്തുമേനോന്‍ എഴുതിയിട്ടുള്ളത്. ഇതുതന്നെ ഒരു വലിയ മാറ്റമല്ലേ? ലണ്ടനിലെ ബ്രീട്ടീഷ് ലൈബ്രറിയിലാണ് ഏറ്റവും ആധികാരികമായ രണ്ടാം പതിപ്പുള്ളത്.അവിടുത്തെ അപൂര്‍വ്വ പുസ്തക ശേഖരത്തിലാണുള്ളത്. ആ പുസ്തകം വായിക്കാതെ നിങ്ങളാരും യഥാര്‍ഥ ഇന്ദുലേഖ വായിച്ചെന്ന് അവകാശപ്പെടരുത്.
     ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ആദ്യം ചര്‍ച്ചചെയ്ത ആദ്യനോവലാണ് ഇന്ദുലേഖ.തീവണ്ടി,ടെലിഗ്രാം,ആവിക്കപ്പല്‍ എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശിക്കുന്നു. മാത്രമല്ല ആധുനിക ലോകത്തെക്കുറിച്ച് ഏതാണ്ട് മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പുത്തന്‍ തലമുറയുടെ ആദ്യ പിതാവാണ് മാധവന്‍.അതുപോലെ ആധുനിക തലമുറയുടെ ആദ്യ മാതാവാണ് ഇന്ദുലേഖ. അതുകൊണ്ട് 20,21 നൂറ്റാണ്ടുകളുടെ യുവതലമുറയുടെ പിതാവും, മാതാവുമാണ് ഇവര്‍ എന്നതില്‍ സംശയമില്ല. അവരെ സൃഷ്ടിച്ച ചന്തുമേനോന്‍ ആധുനികതയുടെ പിതാവുമാണ്.'
      തലശ്ശേരി കോട്ടയം താലൂക്കില്‍  പിണറായിക്കടുത്ത   കെളാലൂര്‍ ദേശത്ത്, എടപ്പാടി ചന്തുനായരുടെയും .   കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതിയമ്മയുടെയും മകനായി .1847 ജനുവരി 9നാണ്   ചന്തുമേനോന്‍ ജനിച്ചത്.  അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന് പേര് സിദ്ധിക്കുന്നത്.  തലശ്ശേരിയിലെ പ്രശസ്ത തറവാട്ടുകാരനും സാഹിത്യകാരനുമായ നാരങ്ങോളി ചിറക്കല്‍ കുഞ്ഞിശങ്കരന്‍ നമ്പ്യാരുമായുള്ള ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. കുട്ടികള്‍ക്ക് വേണ്ടി നമ്പൂതിരി പുലിയെ പിടിക്കാന്‍ പോയകഥ എഴുതിയ കുഞ്ഞിശങ്കരന്റെ നരിചരിതം എന്ന പുസ്തകം ചന്തുമേനോന്‍ സ്വന്തം ചിലവില്‍ അച്ചടിച്ച് പുസ്തകരൂപത്തില്‍ വിതരണം ചെയ്തു.കോഴിക്കോട് നിന്നാണ് അച്ചടിച്ചത്. കൂടാതെ അതിന്റെ രണ്ട് പതിപ്പുകള്‍ക്കും നീണ്ട അവതാരികയും ചന്തുമേനോന്‍ എഴുതി.അതോടെ ചന്തുമേനോന്‍ മലയാള സാഹിത്യത്തിലെ ആദ്യ സൈദ്ധാന്തികന്‍ കൂടിയായി
     1892ല്‍ ചന്തുമേനോന്‍ തിരുനെല്‍വേലിയില്‍ ആക്ടിങ് അഡിഷണല്‍ സബ് ജഡ്ജിയായി. 1893ല്‍ മംഗലാപുരത്തേക്ക് മാറി.  സത്യസന്ധനും നിഷ്പക്ഷപാതിയുമായ ന്യായാധിപനായി  അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോന്‍. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. അക്കാലാത്താണ് സാഹിത്യ സാര്‍വ്വഭൗമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനുമായി കത്തിടപാടിലൂടെ സഹോദര സൗഹൃദം വളര്‍ത്തിയിരുന്നു.ഒരിക്കലും അവര്‍തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.  കേരളവര്‍മയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവില്‍ ബാസല്‍ മിഷന്‍ അച്ചുകൂടത്തില്‍ വെച്ച അച്ചടിപ്പിച്ചു. നീല നിറമുള്ള ഹാര്‍ഡ് ബൗണ്ടില്‍ സ്വര്‍ണ്ണ നിറമുള്ള ലിപികളുപയോഗിച്ചാണ് 500 കോപ്പി അച്ചടിച്ച് സുഹൃത്തുക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത മഹാപുരുഷനാണ് അദ്ദേഹം.. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുന്‍പ് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകള്‍ ശീലിച്ചു. 1897ല്‍ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടര്‍ന്നു. 1898ല്‍ ഗവണ്മെന്റ് റാവു ബഹദൂര്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സര്‍വകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോന്‍.
      കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡിക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പ് മലയാളത്തിലുണ്ടായ നോവല്‍മാതൃകകള്‍.
    ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് ഉള്ളത്: 1890ല്‍ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമര്‍ഗിന്റെ വിവര്‍ത്തനവും 1995ലെ അനിതാ ദേവസ്യയുടെ വിവര്‍ത്തനവും.
     ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവുമാണ് ചന്തുമേനോന്റെ മറ്റ് രചനകള്‍. 


[ലേഖനത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്താന്‍ മടിക്കരുത്.]

1 അഭിപ്രായം: