Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ഞായറാഴ്‌ച, മേയ് 10, 2015

കതിരൂര്‍ ശുചിത്വവും, ആലപ്പുഴ യാത്രയും

കതിരൂര്‍ ശുചിത്വവും, ആലപ്പുഴ യാത്രയും
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 52-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളന ഭാഗമായി 2015 മെയ് 5ന് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ക്ലീന്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത്. സുസ്ഥിര ശുചിത്വ പദ്ധതി പ്രകാരം
ജനപങ്കാളിത്തത്തോടെ വിജയകരമായി കതിരൂരില്‍ നടപ്പാക്കിവരുന്ന ശുചിത്വ പദ്ധതികള്‍ കേരളത്തിന് തന്നെ മാതൃകയായി വരികയാണ്.ജനപങ്കാളിത്തോടെ ഒരു ഗ്രാമപഞ്ചായത്ത് എങ്ങനെ പദ്ധതി നടപ്പാക്കുന്നു എന്നത് വിശദീകരിക്കാനാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന്‍, വൈസ് പ്രസിഡന്റ് എം.ഷീബ, അസി.സെക്രട്ടറി മുന്ന മാതൃഭൂമി കതിരൂര്‍ ലേഖകന്‍ ജി.വി.രാകേശ് എന്നിവരാണ് ക്ലീന്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചത്.

(കതിരൂര്‍ ശുചിത്വ പദ്ധതിയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
     കതിരൂരില്‍ നിന്നും നാലാം തിയ്യതി രാത്രി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഞങ്ങളുടെ സംഘം യാത്രപോയത്. കുണ്ടുചിറയിലെ നിജേഷാണ് സാരഥി. കോഴിക്കോട് നിന്ന് രാത്രി ഭക്ഷണം.ഏറണാകുളം,വഴി ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ആലപ്പുഴയിലെത്തി.യാത്രക്കിടെ മലപ്പുറം ജില്ല കഴിഞ്ഞയുടന്‍ റോഡരുകില്‍ വണ്ടി നിര്‍ത്തി എല്ലാവരും പുറത്തിറങ്ങി. തെരുവ് വിളക്കിന്റെ വെട്ടത്തില്‍ ഒരു ഫോട്ടോ
എടുപ്പ്. യാത്രയിലെ ആദ്യ ഫോട്ടോയും. പിന്നെ നിര്‍ത്തിയത് ഏറണാകുളം നഗരത്തിലെ റോഡിനോട് ചേര്‍ന്നുള്ള പെട്ടിക്കടയില്‍ കട്ടന്‍ചായ കുടിക്കാനിറങ്ങാനാണ്. ഒരുപാട് ആളുകള്‍ അവിടെ നിന്നും ചായ കുടിക്കുന്നുണ്ട്. പക്ഷെ ഏവരുടെയും ശ്രദ്ധ മറ്റൊരിടത്താണ്. കടയോട് ചേര്‍ന്നുള്ള കോണിപ്പടിയില്‍ പത്തിരുപത് വയസ്സുള്ള ഒരു പെണ്ണും, ഏതാണ്ട് 22-23 വയസ്സുള്ള ഒരു ചെക്കനും കളിക്കുന്ന കളിയാണ് ശ്രദ്ധാകേന്ദ്രം. ബാംഗ്ലൂരും, മുംബൈയിലും ഇത് സര്‍വ്വസാധാരണയാണ്. പക്ഷെ കേരളത്തില്‍ ഇത് വിരളമാണ്.ഇത് കേരളത്തിന്റെ സംസ്‌കാരവുമല്ല. രണ്ട് കുട്ടികളും പണമുള്ള വീട്ടിലെ വിദ്യാര്‍ഥികളായ കുട്ടികളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. അതേ സമയം രണ്ട് പേരും ഏതോ മയക്ക് മരുന്നിന് അടിമകളാണെന്നും അവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമില്ലആ കാഴ്ച മുന്നയെയും, ഷീബയേയും എവിടെയൊക്കെയോ വേദനിപ്പിച്ചു..പ്രായപൂര്‍ത്തിയായ മക്കളുള്ള അമ്മമാരുടെ ആധിയാണ് പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഇരുവരും പങ്കുവെച്ചത്. 
     നാല് മണിയോടെ ആലപ്പുഴ നഗരത്തിലെത്തി.വിശ്രമത്തിനായി ഒരു വിശ്രമ കേന്ദ്രം കണ്ടെത്തി.അവിടെ അഞ്ച് മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷം ഇന്നവേറ്റേഴ്‌സ് മീറ്റ് നടക്കുന്ന നഗരചത്വരത്തിലെത്തി. 12 മണിയോടെ കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 'കതിരൂര്‍ ശുചിത്വം പദ്ധതി'ഭ അവതരിപ്പിച്ചു. പ്രസിഡന്റ് പവിത്രന്റെ അവതരണം അതിമനോഹരമായിരുന്നു. പവിത്രന്റെ
അവതരണത്തിനു ശേഷം സദസ്യരുടെയും,മറ്റ് വിശിഷ്ടാതിഥികളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത് ഞാനും, ഷീബയുമാണ്.അതിനിടെ മുന്ന പവര്‍ പോയന്റില്‍ കതിരൂര്‍ ശുചിത്വം പ്രൊജറ്ററില്‍ കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. 
     രണ്ട് മണിയോടെ അവിടെ നിന്നും യാത്ര തിരിച്ചു.ആലപ്പുഴയിലെ ബീച്ച് മനോഹരമാണെന്ന് നിജേഷാണ് പറഞ്ഞു അതിനാല്‍ നേരെ ബീച്ചിലേക്ക്. ബീച്ച് വണ്ടിയില്‍ നിന്ന് കണ്ടെപ്പോള്‍ തന്നെ ആര്‍ക്കും ഇറങ്ങേണ്ട.കാരണം കണ്ണ് ചൂഴ്ന്ന് പോകുന്ന വെയില്‍.തലശ്ശേരിയിലെയും, മുഴപ്പിലങ്ങാടിലെയും ബീച്ച് സ്ഥിരം കാണുന്ന നമുക്ക് ആലപ്പുഴ
ബീച്ചിന് വലിയ പ്രത്യേകതയൊന്നും തോന്നിയില്ല എന്നതും നേരാണ്. തലശ്ശേരി കടല്‍പ്പാലത്തിനേക്കാളും വൃദ്ധനായ ഒരു പാലം ദൂരെ നിന്നുതന്നെ അവിടെ കാണുന്നുണ്ട്. പിന്നെയെന്ത് കാണാനാണുള്ളത്. ഒന്നുമില്ല. തൊട്ടപ്പുറത്ത് ലൈറ്റ് ഹൗസ്. അത് കാണാന്‍ എല്ലാവരും തയ്യാറായി. ഒരാള്‍ക്ക് 10 രൂപയാണ് ലൈറ്റ് ഹൗസ് കാണാനുള്ള പ്രവേശന ഫീസ്. രാജ്യത്തെ രണ്ടാമത്തെ ആധുനിക ലൈറ്റ് ഹൗസാണ് ആലപ്പുഴയിലേത്. രാജ്യത്തെ നാവിക ചരിത്രത്തില്‍ പ്രധാന സ്ഥാനം ആലപ്പുഴ ലൈറ്റ് ഹൗസിനുണ്ട്. ആലപ്പുഴ ലൈറ്റ് ഹൗസ് 150 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ശതോത്തര സുവര്‍ണജൂബിലി സ്മാരക സ്റ്റാമ്പ് എന്ന പേരില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് 20 രൂപാ, അഞ്ചുരൂപാ വിലയുള്ള
ഒരുലക്ഷം സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ലൈറ്റ് ഹൗസ് എന്ന നേട്ടവും ഇതോടൊപ്പം ആലപ്പുഴ ലൈറ്റ് ഹൗസിന് ലഭിച്ചു.അര്‍ദ്ധവൃത്താകൃതിയില്‍ മരത്തില്‍ നിര്‍മ്മിച്ച ഏണിപ്പടികളാണ്.മുകളിലെത്തുമ്പോഴേയ്ക്കും കാലുകള്‍ കുഴഞ്ഞു. മുകളിലെത്തിയാലുള്ള കാഴ്ച്ച കാലുകളുടെ വേദന മറക്കും. ഇരിക്കാനും, നില്ക്കാനും സ്ഥലമുണ്ട്. കടല്‍, റെയില്‍,തീവണ്ടി, ഗോഡൗണുകള്‍,മറ്റ് കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവയല്ലാം ഒറ്റ നോട്ടത്തില്‍ കാണാനാവും എന്നതാണ് പ്രത്യേകത. മുകളിലെ കാഴ്ചയും മറ്റും ഫോട്ടോവില്‍ പകര്‍ത്തിയശേഷം യാത്ര തുടര്‍ന്നു. 
    ആലപ്പുഴ നഗരത്തില്‍ എത്തിയപ്പോള്‍ പെട്ടന്ന് നിജേഷ് തോടിനപ്പുറത്തെ ഒരു വീട് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു സിനിമാ സംവിധായകന്‍ ഫാസിലിന്റെയും. നടന്‍ ഫഹദിന്റെയും വീടാണെന്ന്. കൗതുകത്തിന് വീടിന് മുന്നിലെത്തി വണ്ടി നിര്‍ത്തി.വീടിന്റെ കാവല്‍ക്കാരനോട് ഞങ്ങള്‍ ഫാസില്‍
സാറുണ്ടോ എന്ന് വെറുതെയൊന്ന് ചോദിച്ചു. ആആ.. എന്നും പറഞ്ഞ് ഗെയിറ്റ് തുറന്നു തന്നപ്പോള്‍ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാതെ വീടിന്റെ ഉമ്മറത്ത് ഫാസില്‍ ചിരിച്ചും കൊണ്ട് നില്‍ക്കുന്നു.ചിരിച്ചു കൊണ്ടുതന്നെ അദ്ദേഹം ഞങ്ങളഎ വീട്ടിലേയ്ക്ക് സ്വീകരിച്ചിരുത്തി. പ്രസിഡന്റം, ഞാനും സ്വയം ഞങ്ങളെ പരിചയപ്പെടുത്തി. കതിരൂര്‍ എന്ന് പറയുമ്പോള്‍ കതിരൂര്‍ ഗുരുക്കളുടെ കഥയാണ് ഓര്‍മ്മയില്‍ വരുന്നതെന്ന് ഫാസില്‍ പറഞ്ഞു.കുറച്ച് പഴമയും, പുതിയ കതിരൂരും പവിത്രന്‍ ഫാസിലിന് വിസ്തരിച്ചു പറഞ്ഞു കൊടുത്തു. വളരെ ആശ്ചര്യത്തോടെയാണ് അദ്ദേഹം പവിത്രന്റെ ഒരോ വാക്കും കേട്ടത്. 20 മിനുട്ട് അവിടെ ചിലവഴിച്ച് ഇറങ്ങാനൊരുങ്ങുമ്പോള്‍ മുന്നയും, ഷീബയും ഫഹദ് ഫാസിലിനെക്കുറിച്ചും, നസ്രിയയെക്കുറിച്ചും ചോദിച്ചു. ഫഹദും, ഭാര്യയും കുറച്ച് ദിവസമായി ബാംഗ്ലൂരിലാണ് ഉള്ളതെന്ന് ഫാസില്‍ പറഞ്ഞു. പിന്നെ ഒരു ഫോട്ടോയെടുപ്പ്. വളരെ സന്തോഷത്തോടെയാണ് ഫാസില്‍ ഞങ്ങളോടൊപ്പം നിന്നത്. വിടചൊല്ലി പിരിയാനാകുമ്പോഴാണ് പഞ്ചായത്ത് തയ്യാറാക്കിയ 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദ്ദീസ ' എന്ന ഡോക്യുമെന്‍ഡറി സി.ഡി.
പവിത്രന്റെ കൈയ്യിലുള്ള ബാഗില്‍ ഉള്ള കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ഉടന്‍ അതെടുത്ത് ഫാസിലിന് കൈമാറി.ഒരു ഫോട്ടോയും എടുത്ത് വീടിന് വെളിയിലേക്ക് ഇറങ്ങി. സത്യം പറഞ്ഞാല്‍ ആലപ്പുഴ പോയപ്പോള്‍ അറിയാതെ കിട്ടിയ ഒരു ബോണസ്സായി ഫാസിലിനെ കണ്ടത്. എല്ലാവരും വന്‍ ഹാപ്പി. 
ആലപ്പുഴയില്‍ പോകുമ്പോള്‍ തന്നെ മനസ്സിലെ ഒരു മോഹമായിരുന്നു കരിമീന്‍ പൊള്ളിച്ചത് കഴിക്കണമെന്ന്.പവിത്രനും പലവട്ടം കരിമീനിനെ ഓര്‍മ്മപ്പിച്ചു. ആലപ്പുഴ നഗരത്തില്‍ കാണുന്ന ഹോട്ടലിലൊക്കെ നമ്മള്‍ അന്വേഷിച്ചു.പക്ഷെ എവിടെയും കിട്ടാനില്ല. ഒരാള്‍ പറഞ്ഞു കള്ള് ഷാപ്പില്‍ കിട്ടുമെന്ന്.പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍,വനിതകളേയും കൂട്ടി കള്ള് ഷാപ്പില്‍ പോവാന്‍ പറ്റില്ലല്ലോ?. കരിമീന്‍ പൊള്ളിച്ചത് കഴിക്കാന്‍ യോഗമില്ലെന്ന വിശ്വാസത്തോടെ ആ പദ്ധതി ഉപേക്ഷിച്ചു.ഡ്രൈവിങ്ങിനിടെ നിജേഷ് പറഞ്ഞു കരിമീന്‍ പൊള്ളിച്ചത് ഞാന്‍ സംഘടിപ്പിച്ചു തരുമെന്ന്. പിന്നെയും കരിമീനിന്റെ വിചാരം പിടിമുറുക്കി. ഏറണാകുളം നഗരത്തിലെത്തും വരെ കരിമീനിനെ കണ്ടില്ല. ഞാന്‍ നിജേഷിനോട് പറഞ്ഞു. കരിമീന്‍ മോഹം ഞാന്‍ ഉപേക്ഷിച്ചതായിരുന്നു. നീ വീണ്ടും എന്നെ കൊതിപ്പിച്ചു. എന്നാലോ അത് കിട്ടിയതുമില്ല. ഞാന്‍ നിന്നെ ശപിക്കുന്നു... എനിക്ക് തരാതെ നിനക്കൊരിക്കലും കരിമീന്‍ പൊള്ളിച്ചത് കഴിക്കാനാവാതെ പോവട്ടെ. അത് കേട്ടയുടന്‍ എല്ലാവരും കൂട്ടച്ചിരി.
     മൂന്ന് മണിയോടെ ആലപ്പുഴയോട് ഞങ്ങള്‍ യാത്രപറഞ്ഞു.നേരെ ഏറണാകുളത്തെ ലുല്ലുമാളിലേയ്ക്ക് വെച്ചു പിടിച്ചു. രണ്ട് മൂന്ന് ഉദ്ദേശമാണ് അതിനുണ്ടായത്. വൈകീട്ട് ഏറണാകുളത്തു നിന്നും തൃശൂരിലേയ്ക്കുള്ള വഴി മുഴുവന്‍ ഗതാഗത തടസ്സമാണ്. അതിന് പരിഹാരമായി ഏറ്റവും നല്ല മാര്‍ഗ്ഗം ലുല്ലൂ മാള്‍ സന്ദര്‍ശനമാണ്.നിജേഷിന് ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുമ്പോഴുണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്ന് അല്പം
മോചനം.ലുല്ലു മാള്‍ കാണാത്തത് ഞാനും, ഷീബയും മാത്രമാണ്. രണ്ട് മണിക്കൂര്‍ ലുല്ലുമാളില്‍ ചെലവഴിച്ചു.കോഴി ഇറച്ചി വളരെ ഭവ്യതയോടെ പൊതിഞ്ഞു വെച്ചത് കണ്ടതാണ് അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ചോറും, കറിയും, ഉപ്പേരിയും ,ചപ്പാത്തിയും ചൂടോടെ അവിടെ നിന്നും തൂക്കി വില്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അപ്പേഴേയ്ക്കും സമയം എട്ടുമണി.ഏറണാകുളം നഗരം വിടുന്നതിന് മുമ്പായി ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം അകത്താക്കി. നേരെ ഗുരുവായൂരേയ്ക്ക് പുറപ്പെട്ടു. പവിത്രനും, നിജേഷിനും അല്പം ഉറങ്ങാണമെന്നുണ്ട്. അല്പം ഒന്ന് ഉറങ്ങണമെങ്കില്‍ വണ്ടിതന്നെയാണ് ശരണം.ആ സമയം ഷീബക്കും, മുന്നക്കും ടോയിലറ്റിലും പോവണം. അതിനൊക്കെ പറ്റിയ സ്ഥലം ഗുരുവായൂര്‍ തന്നെ.10 മണി മുതല്‍ 11 വരെ ഗുരുവായൂരില്‍ തങ്ങി. മേല്പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ അരങ്ങേറ്റം തകൃതിയായി നടക്കുന്നു. നട അടച്ചിട്ടുണ്ട്. അടച്ച നടയുടെ വാതിലിന് ഗുരുവായൂരപ്പന്റെ സംരക്ഷണത്തിനായി പോലീസ് കാവലും.അടച്ച നടയുടെ മുന്നില്‍ പോയ ഞാന്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു ഭണ്ഡാരം പെരുക്കി. നേരെ തലശ്ശേരിയെ ലക്ഷ്യമായി നിജേഷ് വണ്ടി വിട്ടു. നിജേഷ് ഉറങ്ങാതെ നോക്കേണ്ട കടമ നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമായിരുന്നു. അതുകൊണ്ടു തന്നെ ആരും കാര്യമായി ഉറങ്ങിയിട്ടില്ല. വടകര മൂരാട് പാലത്തിനടുത്ത് എത്തിയപ്പോള്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങ്. പോലീസുകാരന്‍ വണ്ടിയൊന്ന് സൂക്ഷിച്ചു നോക്കി. പഞ്ചായത്തിന്റെ ബോര്‍ഡുള്ളതുകൊണ്ട് ഒന്നു തലയാട്ടി പോകാന്‍ അനുമതി തന്നു. പക്ഷെ നിജേഷ് വണ്ടി അവിടെ നിര്‍ത്തി. എല്ലാവരും ഒന്ന് എഴുന്നേറ്റോ. കാലും,കൈയ്യും കുറച്ച് നിവര്‍ത്തി എന്നിട്ടാവാം യാത്ര എന്നു പറഞ്ഞു. അതുപ്രകാരം എല്ലാവരും പുറത്തിറങ്ങി. ഞാന്‍ അവിടെയുള്ള കടയുടെ പിന്നാമ്പുറത്ത് പോയി ഇരുട്ടിന്റെ മറവില്‍ മൂത്രം ഒഴിക്കാനായി തയ്യാറെടുക്കുമ്പോഴാണ് പെട്ടൊന്നൊരാള്‍ ഉുംംം. എന്ന മുളിച്ചയോടെ അവിടെ നിന്നും ഏഴുന്നേറ്റത്. ഒന്നു ഞാന്‍ ഞെട്ടി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കടയുടെ പിന്നിലെ കല്ലിന്റെ മുകളില്‍വെച്ച കോണ്‍ക്രീറ്റ് ഇലക്ട്രിക്ക് പോസ്റ്റലില്‍ ക്ഷീണം മാറ്റാന്‍ കിടന്ന കണ്‍ട്രോള്‍ റൂമിലെ എസ്.ഐ.ആണെന്ന് മനസ്സിലായത്.യൂണിഫോമിലായിരുന്നു അദ്ദേഹം. 
     പത്തു പതിനഞ്ച് മിനുട്ട് അവിടെ ചെലവഴിച്ച ശേഷം യാത്ര തുടര്‍ന്നു. പുന്നോല്‍ എത്തിയപ്പോള്‍ നിജേഷ് മൊബൈല്‍ എടുത്തു ചോദിച്ചു. അച്ഛനെവിടയാ ലോഡ്?.മംഗലാപുരത്താ..? ആ.. ഞാന്‍ നിങ്ങളുടെ പിറകിലുണ്ട്. ഒരു ഹോണടിച്ചു തൊട്ടുമുന്നിലെ ചരക്ക് ലോറിയെ നിജേഷ് മറികടന്നു. .എന്നാ അച്ഛാ ഞാന്‍ പോട്ടെ..എന്നും പറഞ്ഞ് അവന്‍ ഫോണ്‍ ഓഫ് ചെയ്തു. എന്നിട്ട ഞങ്ങളോടായി  പറഞ്ഞു പറഞ്ഞു : ലോറി ഡ്രൈവര്‍ എന്റെ ഭാര്യയുടെ അച്ഛനാണ്. മൂപ്പരോടാണ് ഞാന്‍ സംസാരിച്ചത്.നാല് മണിയോടെ മാഹി , പന്തക്കല്‍  പൊന്ന്യം പാലം വഴി നമ്മള്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് കടന്നു.

     [ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 52-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളന ഭാഗമായി 2015 മെയ് 5ന് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ക്ലീന്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്തുകളില്‍ നിന്നും ഒന്നാം സ്ഥാനം കതിരൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.3000 രൂപയും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന് പുരസ്‌കാരം സമ്മാനിച്ചു. ]

ഞായറാഴ്‌ച, മേയ് 03, 2015

Ponniam Agro

 പൊന്ന്യത്ത് വിളയുന്നത് പൊന്ന്
     കൃഷി ഒരു സംസ്‌കാരവും,കൂട്ടായ്മയുമാണെന്ന് തെളിയിക്കുകയാണ് പൊന്ന്യത്തെ പൊന്ന്യം ആഗ്രോ സൊസൈറ്റി അഥവാ 'പാസ് ' . ഒരുകാലത്ത് പൊന്ന്യത്തെ പച്ചക്കറിക്ക് തലശ്ശേരിയിലും പരിസരത്തും നല്ല വിപണിയുണ്ടായിരുന്നു. പക്ഷെ കുറച്ചുകാലങ്ങളായി പൊന്ന്യത്തും പരിസരത്തുമുള്ള വയലുകളില്‍ കര്‍ഷകരും മറ്റും കൃഷിചെയ്യാതെ തരിശ്ശുനിലമാക്കിയിടുകയായിരുന്നു.ചിലര്‍
വയല്‍ നികത്തുവാനും തുടങ്ങി. പൊന്ന്യത്തെ കാര്‍ഷിക സംസ്‌കാരം പൂര്‍ണ്ണമായും നിലച്ചുപോവുന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി അപ്പോഴാണ് പൊന്ന്യത്തെ സാമൂഹിക പ്രവര്‍ത്തകരും കൃഷി ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാറും  ചേര്‍ന്ന് പൊന്ന്യത്തെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ ഒത്തുചേര്‍ന്നത്. അങ്ങനെ അവര്‍  കെ.സി.ചന്ദ്രന്‍ പ്രസിഡന്റും, കെ.നൂറുദ്ദീന്‍ സെക്രട്ടറിയുമായുള്ള പൊന്ന്യം ആഗ്രോ സൊസൈറ്റിക്ക് രൂപം നല്കി.2014 നവംബര്‍ 16 ന് പൊന്ന്യത്ത് 300പേരെ പങ്കെടുപ്പിച്ച് ജനകീയ കര്‍ഷക കണ്‍വെന്‍ഷന്‍ നടത്തി.
     പൊന്ന്യത്ത് 16 ഏക്കര്‍ വയലാണുള്ളത്. അതില്‍ നാല് ഏക്കറില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. 12 ഏക്കര്‍ സ്ഥലം

തരിശാക്കി ഒഴിച്ചിട്ടിരിക്കയാണ്. നവംബര്‍ 20 ന് 60 കൃഷിക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തു. തരിശ്ശാക്കിയിടാനുള്ള കാരണവും, തൊഴിലാളികളുടെ ക്ഷാമവും ചര്‍ച്ച ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നെ സര്‍ക്കാര്‍ വക ലഭിച്ച ഒരു ടില്ലര്‍ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ടായിരുന്നു. അത് 15,000 രൂപ
ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കി. അപ്പോഴാണ് മറ്റൊരു പ്രശ്‌നം പൊന്തിവന്നത്. ടില്ലര്‍ ശാസ്ത്രീയമായ രീതിയില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തത്. പാസ് അംഗമായ കെ.കെ.ബാലകൃഷ്ണന്‍ ടില്ലര്‍ ഉപയോഗം ശാസ്ത്രീയമായരീതിയില്‍ പഠിക്കാന്‍ തയ്യാറായി. അങ്ങനെ തരിശുഭൂമിയടക്കം മുഴുവന്‍ കൃഷി ഭൂമിയും  ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിതീര്‍ത്തു.
      കുണ്ടുചിറ ചാളവട്ടത്ത് 15 വര്‍ഷമായി മൂന്ന് ഏക്കര്‍ സ്ഥലം തരിശുഭൂമിയായിരുന്നു. അവിടെ പാസിന്റെ പ്രവര്‍ത്തകര്‍ ഇടപെട്ട് 10 അംഗങ്ങളുള്ള ഹരിതസേന രൂപവത്ക്കരിച്ചു. അവര്‍ക്ക് ആവശ്യമായ വിത്തുകള്‍ നല്കി അവിടം കൃഷി



യോഗ്യമാക്കി. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന യൂണിറ്റിന്റെ സഹായത്തോടെ മുഴുവന്‍ പ്രദേശത്തെയും മണ്ണ് പരിശോധിച്ചതിനു ശേഷം കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് നല്കി.
മണ്ണിനെ പുഷ്ടിപ്പെടുത്താനുള്ള ഡോളോമൈറ്റ് സൊസൈറ്റി നല്കി. അടുക്കളത്തോട്ടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്ക് 24000 തൈകള്‍ നല്കി.
     പൊന്ന്യത്തെ കര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയും, ഗുണ്ടല്‍പ്പേട്ടിലെ യുവകര്‍ഷകനുമായ ആയിച്ചോത്ത് വീട്ടില്‍ വി.കെ.ഗിരീഷും, സുഹൃത്തായ മാണിക്കത്തറയില്‍ എം.പ്രദീപനും ചേര്‍ന്ന് പൊന്ന്യം വയലില്‍ രണ്ടര ഏക്കറില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമുപയോഗിച്ച് വെണ്ട, തണ്ണിമത്തന്‍, കുമ്പളം, വെള്ളേരി,ബീട്രൂട്ട്, മുള്ളങ്കി എന്നിവയുടെ കൃഷി ആരംഭിച്ചു.50 മുതല്‍ 70 കിലോ വരെ വെണ്ടെയ്ക്ക  ദിവസവും ഗിരീഷും, പ്രദീപനും വിളവെടുക്കുന്നുണ്ട്.  ഇത് മറ്റുള്ളവര്‍ക്കും ഏറെ ആവേശമായി.  അങ്ങനെ പൊന്ന്യം സ്വദേശികളായ പലരും പാസില്‍ അംഗത്വമെടുത്ത് പൊന്ന്യം വയലില്‍ കൃഷി ചെയ്യാന്‍ തുടങ്ങി.
വിപണനം പ്രശ്‌നമായപ്പോള്‍ വിപണന കേന്ദ്രം തുടങ്ങി. 
      വ്യാപകമായി കൃഷി ആരംഭിച്ചതോടെ വിപണനം പലരിലും ആശങ്കയുണര്‍ത്തി.ഇതിന് പരിഹാരമെന്ന നിലയില്‍ പൊന്ന്യം പാലത്തിന് സമീപം നാടന്‍ പച്ചക്കറി വിപണന കേന്ദ്രം ഫിബ്രവരി 21 ആരംഭിച്ചു. പാസില്‍ അംഗത്വമെടുത്ത 96 കര്‍ഷകരില്‍ നിന്നുമാത്രം സംഭരിക്കുന്ന  ഉത്പന്നങ്ങള്‍  വില്ക്കാനാണ് വിപണനകേന്ദ്രം തുടങ്ങിയത്. ദിവസവും ശരാശരി അഞ്ഞൂറ് മുതല്‍ എണ്ണൂറ് കിലോവരെ  പച്ചക്കറികള്‍ സംഭരിക്കും.രാവിലെയും, വൈകീട്ടുമായി സംഭരിക്കുന്ന പച്ചക്കറികള്‍ അതാത് ദിവസം തന്നെ പൂര്‍ണ്ണമായും വിറ്റ് തീരും. ശരാശരി 13,000 മുതല്‍ 15,000 രൂപവരെയുള്ള വില്പനയാണ് നടക്കാറ്. ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി സ്ഥിരമായി പച്ചക്കറികള്‍ വാങ്ങിച്ചു പോകുന്നുണ്ട്. സൊസൈറ്റി നാമമാത്രമായ ലാഭം മാത്രമാണ് ഈടാക്കുന്നത്. കര്‍ഷകന് പൊതുവിപണിയേക്കാള്‍ വില നല്കിയാണ് സംഭരിക്കുന്നതെങ്കിലും, പൊതുവിപണിയിലുള്ള വിലയ്ക്കാണ് വില്ക്കുന്നത്.രാസകീടനാശിനി ഉപയോഗിക്കാത്ത, തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തയുടനെയുള്ള പച്ചക്കറി ലഭിക്കും എന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

     ആഗ്രോ ഡിസ്‌പെന്‍സറി
     രാസകീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറി എന്നതാണ് പാസിന്റെ പ്രധാന ലക്ഷ്യം. ഘട്ടം ഘട്ടമായി രാസവളങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതും പാസിന്റെ ലക്ഷ്യമാണ്. പലരും രാസവളങ്ങള്‍ കുറച്ചൊക്കെ ഉപയോഗിക്കുന്നുണ്ട്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കില്ലെന്നാണ് പലരുടെയും വിശ്വാസം. അത് മാറ്റിയെടുക്കാനാണ് പൊന്ന്യം പോസ്‌റ്റോഫീസിന് സമീപം ആഗ്രോ ഡിസ്‌പെന്‍സറി തുടങ്ങിയത്. പുകയില കഷായം, വേപ്പെണ്ണ സോപ്പ് മിശ്രതം തുടങ്ങിയ പല ജൈവ കീടനാശിനികളും സൊസൈറ്റി നേരിട്ട് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വില്ക്കുന്നു. ചാണക-ഗോമൂത്ര മിശ്രിതം, മത്സ്യഫെഡിന്റെ വളങ്ങള്‍ എന്നിവയും ആഗ്രോ

ഡിസ്‌പെന്‍സറിയിലൂടെ വില്ക്കുന്നുണ്ട്. കൂടതെ കാര്‍ഷിക മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനുള്ള സൗകര്യങ്ങളും ഡിസ്‌പെന്‍സറി  ഒരുക്കിയിട്ടുണ്ട്. ഫിബ്രവരി ഒമ്പതിനാണ് കൃഷി മന്ത്രി കെ.പി.മോഹനന്‍ ആഗ്രോ ഡിസ്‌പെന്‍സറി  ഉദ്ഘാടനം ചെയ്തത്.
     പച്ചക്കറി കഴിഞ്ഞാലുടന്‍ നിലവില്‍ കൃഷിചെയ്ത മുഴുവന്‍ സ്ഥലങ്ങളിലും നെല്‍കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊന്ന്യം ആഗ്രോ സൊസൈറ്റി  പ്രവര്‍ത്തകര്‍. 

Text : G.V.Rakesh
Photo : G.V.Rakesh & K.Noorudeen 
  (മാതൃഭൂമി കാഴ്ച 2015 ഏപ്രില്‍ 10 ന് പ്രസിദ്ധീകരിച്ചത് )