Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

കതിരൂരിലെ ഗ്യാസ് ശ്മശാനം

മലബാറിലെ ആദ്യത്തെ മലിനീകരണ വിമുക്ത ശ്മശാനം കതിരൂരിൽ


   മലബാറിലെ ആദ്യത്തെ മാതൃകാ ഗ്യാസ് ശ്മശാനം കതിരൂരിലെ കുണ്ടുചിറ വ്യവസായ എസ്റ്റേറ്റിന് സമീപം പൂർത്തിയായി. പൂർണ്ണമായും മലിനീകരണവിമുക്ത ശ്മശാനമാണ്. 54 സെന്റ് സ്ഥലത്ത് 1549 ചതുരശ്ര അടി
ഗ്യാസ് ശ്മശാന കെട്ടിടം
വിസ്തീർണ്ണമുള്ള കെട്ടിടമാണ് ശ്മശാനത്തിനായി പണിതിട്ടുള്ളത്.           
    ജലനിധിയുടെ ശുചിത്വപദ്ധതിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപാ ചെലവിലാണ് കതിരൂർ ഗ്രാമപഞ്ചായത്തിനായി ശ്മശാനം പണിതത്. കൂടാതെ ആറ് ലക്ഷം രൂപാ ചെലവിൽ ജനറേറ്ററും
സ്ഥാപിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌ക്കരിക്കുമ്പോഴുണ്ടാവുന്ന പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴിയാണ് പുക പുറംതള്ളുക. അതുകൊണ്ട് തന്നെ മണമോ, മറ്റ് അസ്വസ്ഥതകളോ ഉണ്ടാവില്ല. എട്ട് ഗ്യാസ് കുറ്റിയിൽ നിന്ന് ഒരേ സമയം ഒരേ അളവിൽ ഗ്യാസ് തുറന്ന്  വിട്ടാണ് ദഹിപ്പിക്കുക. എട്ട് കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹങ്ങൾ ദഹിപ്പിക്കാനാവും. ഒരു മൃതദേഹം ദഹിച്ച് ചാരമാവാൻ 10 മുതൽ 12 കിലോ ഗ്യാസാണ് വേണ്ടത്.  ദിവസത്തിൽ ആദ്യത്തെ ഒരു മൃതദേഹം

ശ്മശാനത്തിലെ  ഫർണ്ണസ്
ദഹിക്കാൻ 40 മുതൽ 50 മിനുട്ട് വരെ സമയമെടുക്കും.പിന്നീടുള്ളവയ്ക്ക് 30 മിനുട്ട് മാത്രമേ വേണ്ടൂ.മൃതദേഹത്തിൽ കർപ്പൂരം കത്തിച്ച് വെച്ച് ഫർണ്ണസിന്റെ വാതിലടച്ചാൽ  മാത്രമേ തീ പടരുകയുള്ളൂ. 
     ശവസംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കാനും , കർമ്മങ്ങൾ ചെയ്യുന്നവർക്ക് കുളിക്കാനും വസ്ത്രം മാറ്റാനുമുള്ള സൗകര്യവുമുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രം സ്ഥാപിച്ചത് വിശാലമായ ഒരു മുറിയിലാണ്.ഇതിന്റെ ചുമരിൽ കതിരൂരിലെയും. പരിസങ്ങളിലേയും ചിത്രകാരന്മാരുടെ സൃഷ്ടികൾ സ്ഥിരമായി പ്രദർശിപ്പിക്കും
 രണ്ട് കുളിമുറി, കക്കൂസ്, വരാന്ത, ഓഫീസ് റൂം, കൂടാതെ ഗ്യാസ് സൂക്ഷിക്കുന്ന മുറിയും പ്രത്യേകമായിട്ടുണ്ട്. കെട്ടിടത്തിൽ നിന്നും അല്പം മാറി ഒരു കിണറും പൂർത്തീകരിച്ചിട്ടുണ്ട്.  കുണ്ടുചിറയുടെ കരയ്ക്ക് സമീപമായതിനാൽ പുഴയിൽ മുങ്ങിക്കുളിച്ച ശേഷം കർമ്മം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള സൗകര്യവും അടുത്തുതന്നെ ഏർപ്പെടുത്തും.കർമ്മം ചെയ്യാനുള്ള ചാരം മൺകുടത്തിൽ നല്കും. കെട്ടിടത്തിന് സമീപം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനള്ള സൗകര്യവും, പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.ശ്മശാനവും പരിസരവും പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
    ഒരു മൃതദേഹം ദഹിപ്പിക്കാനായി 2500 രൂപയും,  ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയോ,മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതപത്രവും ശ്മശാന ഓഫീസിൽ നല്കണം.  കർമ്മങ്ങൾ ചെയ്യാനാവശ്യമായ സാധനങ്ങൾ സ്വന്തം ചെലവിൽ കൊണ്ടുവരേണം.ശ്മശാനത്തിന്റെ നടത്തിപ്പ് ഗ്രാമപഞ്ചായത്ത് അനുശാസിക്കുന്ന നിയമപ്രകാരം കരാർ അടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച് നല്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.    
      2015 സപ്തംബർ 13 ന് ഒമ്പത് മണിക്ക് ശ്മശാന കെട്ടിടത്തിന് സമീപം നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ കെട്ടിടത്തിന്റെ  താക്കോൽ കതിരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പവിത്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി.ബാലകിരൺ മുഖ്യാതിഥിയായി.

കതിരൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ , വി.ചന്ദ്രൻ, സി.വത്സൻ, എം.ഷീബ, പി.വി.രാഘവൻ, സി.ബാലകൃഷ്ണൻ, ടി.സീത, ടി.കെ.ഷാജി, ടി.എം.ദിനേഷ് ബാബു, എ.വാസു,പി.ജനാർദ്ദനൻ, പൊന്ന്യം കൃഷ്ൺ,
ജില്ലാ കളക്ടർ പി.ബാലകിരൺ
ബഷീർ ചെറിയാണ്ടി, വി.രാമകൃഷ്ണൻ, സുനിൽ പരുമാനൂർ, എൻ.പവിത്രൻ, എം.മോഹനൻ എന്നിവർ സംസാരിച്ചു.   

    കെട്ടിടത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള അംഗീകാരം കൂടി ലഭിക്കണം.മാത്രവുമല്ല യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാനും, ദഹിപ്പിക്കാനുള്ള പരിശീലനവും അവിടെ നിയമിക്കുന്നവർക്ക് നല്‌കേണ്ടതുണ്ട്.   അത് കൂടി പൂർത്തിയായാൽ മാത്രമേ മൃതദേഹങ്ങൾ സ്വീകരിക്കുകയുള്ളു.

(2015 സപ്തംബർ 10 & 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത)